Thursday, June 28, 2007

അടുക്കാറായി !

















അടുക്കാറായി !
(
വഞ്ചിപ്പാട്ട് )

ഓണക്കാലമടുക്കാറായ് ,ഓണപ്പൂക്കളിറുക്കാറായ്
ഓണത്തുമ്പിക്കോണമായി പറന്നീടാറായ് !

ചെത്തിത്തെളിച്ചുറപ്പിച്ച മുറ്റത്തത്തക്കളമിട്ടു
പുത്തന്‍പൂക്കള്‍ നെയ്തു നെയ്തു നിറച്ചതിന്മേല്‍

തിളങ്ങും വിളക്കുനന്നായ് തെളിച്ചുവച്ചതില്‍ച്ചിന്തു -
ന്നൊളിക്കൊത്ത പട്ടുസാരി ഞൊറിഞ്ഞുടുത്തും,

കണ്ണെഴുതിക്കൊണ്ടും, പൊട്ടുതൊട്ടും, ചുണ്ടുചെമപ്പിച്ചും
വര്‍ണ്ണഭംഗി നിറഞ്ഞപോല്‍ നിരന്നു ചുറ്റും,

തരിവളതിരതല്ലും കരംകൊട്ടിത്തിരിഞ്ഞാടി-
ക്കരിവേണിത്തരുണികള്‍ കളിച്ചിടാറായ് !

* * * * * * * * * * * * * * * * * * * * * * * *

തിരുവോണത്തിരുനാളില്‍ കരിക്കാടിയ്ക്കരിക്കായി
തരപ്പെടാതിരുന്നൊരു നിലയുണ്ടായി !

മേടകള്‍ പൂവിളികളാല്‍ പുളകം പൂത്തണിഞ്ഞന്നാള്‍
മാടങ്ങള്‍ പട്ടിണികൊണ്ടും തളര്‍ന്നിരുന്നു!!

ഉണ്ണാനില്ലാതുടുക്കാനില്ലെണ്ണതേയ്ക്കാനില്ലാതെയും
എണ്ണമറ്റ ജനതയീ മണ്ണോടുമണ്ണായ് !

* * * * * * * * * * * * * * * * * * * * * * * *

അന്നിലകള്‍ മാറ്റിക്കുറിച്ചിന്നുകാലം മുന്നേറുന്നു -
ണ്ടൊന്നുപോലെ ജനതതിയ്ക്കുന്മേഷമേറ്റാന്‍ !

കൊട്ടും പാട്ടും കുരവയും കളിയും പൂവിളിയതും
ഒട്ടുപേരിലൊതുങ്ങാതെ പുഷ്ടിനേടട്ടെ

സത്യമിങ്ങു പുലരട്ടെ, സമത്വത്തില്‍ വസിക്കട്ടെ,
സത്തുക്കള്‍ നിറഞ്ഞ ലോകമടുക്കാറായി !
-----------------------------
©2007 Johnson mullassery.

സമര്‍പ്പണം
















സമര്‍പ്പണം

(മഞ്ജരി)

യേശു ദേവന്നു സമര്‍പ്പിയ്ക്കയാണിതാ
കേശപാദങ്ങള്‍ കൈകൂപ്പിടുന്നേന്‍

ആശയില്ലേതിനുമെങ്കിലുമെന്നുടെ
ക്ലേശപാശത്തെയകറ്റിടേണം.

അഞ്ചപ്പം മാത്രംകൊണ്ടങ്ങന്നു പാരിതി,-
ലയ്യായിരത്തിന്‍ പശിയടക്കി!
അഞ്ചുനിമിഷംകൊണ്ടെന്നുടെയുള്ളിലെ
പഞ്ചപാപങ്ങളകറ്റവേണം!

മഗ്ദലേം നാട്ടിലെ വാരാംഗനയായ
മഗ്ദലമേരിതന്‍ മാനസത്തില്‍
സ്നിഗ്ദ്ധകാരുണ്യസയുക്തമാം ശൈലിയില്‍
മുഗ്ദ്ധഭാവങ്ങള്‍ നീ ചേര്‍ത്തീലയോ !

പാഴ്ച്ചളിവെള്ളവും മുന്തിരിനീരാകും
വാഴ്ത്തിയാലങ്ങേക്കരങ്ങളാലേ !
താഴ്ത്തുക മാമകവുത്തമാംഗത്തെയും
വാഴ്ത്തുവാന്‍ താവക പാദങ്ങളെ !!

ആഴിപ്പരപ്പിന്നഗാധതയുമങ്ങേ, -
യ്ക്കൂഴിയിലെപ്പുല്‍ത്തകിടിപോലെ !
ഏഴകള്‍ ഞങ്ങളെക്കാത്തു രക്ഷിക്കുവാന്‍
വാഴുക വാഴുക മാനസത്തില്‍ !

പെട്ടിനിറച്ചു കനകമുണ്ടാകിലും

മുട്ടുകുത്തിനിന്നു പ്രാര്‍ത്ഥിച്ചാലും
ഒട്ടകം സൂചിക്കുഴതന്നില്‍ നൂണാലു,-
മൊട്ടുമേ സാദ്ധ്യമോ സ്വര്‍ഗ്ഗം പൂകാന്‍ ?

‘വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കുന്നു’
വാളിനെക്കാള്‍ ശക്തം തദ്വാക്യങ്ങള്‍ !
മാളിക വാസികളന്നു ഭവാന്‍ കുറ്റ-
വാളിയാണെന്നും വിധിയെഴുതി !!

കണ്ണില്‍ക്കിടക്കും കരടുകള്‍ കാണുന്നു
കണ്ണില്‍ ഹാ! വന്മരമേന്തിടുന്നോര്‍ !
വിണ്ണിലെ നായക താവക രാജ്യത്തെ
മണ്ണിതില്‍ തീര്‍ക്കുവാന്‍ വൈകിടാമോ?
------------------------------
©2007 Johnson mullassery.

Wednesday, June 27, 2007

നവരസങ്ങള്‍ ( കവിതാ സമാഹാരം )
















"കരുതുക കൃതിയല്ലിതെന്നു,പിന്നെ-

ക്കരുതുകയിക്കൃതി ഭോഷ്ക്കുതന്നെയെന്നും
കരവിരുതധികം തികഞ്ഞിടാത്ത
ഒരു കവിതന്‍ ഹൃദയം രചിച്ചതായും !"
-----------------------------
©2007 Johnson mullassery.